Monday, March 15, 2010

നീ ദേവതയാണോ?



മഞ്ഞു മൂടിയ പുലർച്ചയിൽ ഒന്നും മിണ്ടാതെ അവർ നടന്നു
സൂര്യോദയത്തിന്റെ പറവകൾ ഉറക്കം വിട്ടെണീറ്റിരുന്നില്ല 
മഞ്ഞിന്റെ വെണ്മ പടർന്ന പോപ്ലാർ മരത്തിന്റെ ചുവട്ടിൽ നിൽക്കെ
അവൻ അവളുടെ കണ്ണുകളിൽ നോക്കി പറയാൻ തുടങ്ങി:

"എന്റെ സ്നേഹം മഴയായി പെയ്യും
മഴത്തുള്ളികളായി ഇറ്റു വീണ്,
നിന്റെ ചിമ്മുന്ന  കണ്‍പീലികളിൽ ചുംബിക്കും

എന്റെ സ്നേഹം കാറ്റായി വീശും
നിന്നെ മൃദുവായി പുണരും
നിന്റെ പാറിപ്പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കും
പക്ഷികൾ പറന്നെത്താത്ത താഴ്വരയിൽ നിന്ന്
ഒരു പൂവ് നിന്റെ മുടിയിൽ പറന്നെത്തിക്കും

എന്റെ സ്നേഹം നിദ്രയായി എത്തും
നിന്നെ എന്നിൽ ലയിപ്പിക്കും
നിന്റെ സ്വപ്നങ്ങളിൽ പൂക്കൾ വിടർത്തും
നിന്റെ പാദസരങ്ങളിൽ മെല്ലെ ചുംബിക്കും...."

അവളുടെ രണ്ടു കൈകളും ചേർത്തുപിടിച്ച് അവൻ പറഞ്ഞു:
"അങ്ങനെ എന്റെ സ്നേഹം നിന്നെ ഒരു ദേവതയാക്കും"

മുഖകണ്ണാടിയിൽ കണ്ട വശ്യമായി ചിരിക്കുന്ന മുഖത്തിനോടു
അവൾ ചോദിച്ചു:

"നീ ദേവതയാണോ?"