Tuesday, April 15, 2014

നീയും....... ഞാനും......


നിന്റെ കണ്ണുകൾ ഈറനണിഞ്ഞാൽ  
എന്റെ  മനസ്സിൽ  പെരുമഴയുടെ  പെരുമ്പറ
നിന്റെ  കണ്ണുകൾ  തിളങ്ങിനിന്നാൽ
എന്റെ  മനസ്സിൽ പുതുമഴയുടെ  പൂക്കാലം


നിന്റെ  മുഖം  വാടിയാൽ
എന്റെ  മനസ്സിൽ  നിറമില്ലാപ്പൂക്കാലം
നിന്റെ  മുഖം  തെളിയുമ്പോൾ
എന്റെ  മനസ്സിൽ  നിത്യവസന്തപ്പൂത്താലം


നിന്റെ  മൌനം  മേഘാവൃതമായാൽ
എന്റെ  വാക്കുകൾ  നിശബ്ദം 
നിന്റെ  മൌനം  വാചാലം
എന്റെ  വാക്കുകൾ  ശലഭങ്ങൾ 


നിന്റെ  വാക്ക്  മുറിവേല്‍പ്പിച്ചാൽ 
എന്റെ  ചോര  വാർന്നൊഴുകും
നിന്റെ  വാക്ക്  താലോലിച്ചാൽ 
എന്റെ  മനമൊരു  മയിൽ പ്പീലി

എന്റെ പൊന്‍മകനോട്‌


എന്റെ പൊന്‍മകനോട്‌ പറയുവാനുണ്ടെനീ-
ക്കെന്തെന്തു കാര്യങ്ങള്‍, എന്നേക്കുമായ്! 

അമ്മ തന്‍ മാറത്ത് അടുങ്ങിക്കിടക്കവേ 
അമ്മിഞ്ഞ ചോദിച്ചു കൈകാല്‍ കുടഞ്ഞതും 
പിന്നെക്കിലുകിലുക്കാംപെട്ടി കണ്ടു നീ 
അന്ന് കിലുകിലെപ്പൊട്ടിച്ചിരിച്ചതും

അങ്ങനെയെന്തെന്തു കാര്യങ്ങള്‍ നിന്നോടി- 
തമ്മക്ക് ചൊല്ലുവാനുന്ടെന്റെയോമനെ! 

"ഇങ്ക്"എന്ന് ചൊന്നതും, കാറ്റില്‍ത്തലയാട്ടി
പൂക്കള്‍ നില്‍ക്കെക്കണ്ട് "പൂ"വെന്നു ചൊന്നതും, 
പിച്ചവയ്ക്കുമ്പോള്‍ അടിതെറ്റി വീഴാതെ 
പിച്ചക കൈകളെന്‍ നേര്‍ക്ക്‌ നീട്ടുന്നതും 
താനേ നടന്നു തുടങ്ങിയ നേരത്ത്, "ഞാനൊരു
'സംഭവ"മാണെന്ന ഭാവത്തില്‍ കൈകള്‍ പിന്നില്‍ക്കെട്ടി-
യാകെയുഴിഞ്ഞൊന്നു നോക്കി നില്‍ക്കുന്നതും 

അങ്ങനെയെന്തെന്തു കാര്യങ്ങള്‍ നിന്നോടി- 
തമ്മ്യ്ക്ക് ചൊല്ലുവാന്‍ ഉണ്ടെന്റെയോമനെ! 

ആരക്കുഴക്കുള്ള ബസ്സുകാത്തന്നു നിന്‍ 
'ബാബ'യും അമ്മയും നിന്നേയുമേന്തിയാ
കാലവര്‍ഷത്തിന്റെ സന്ധ്യയില്‍ നില്‍ക്കവേ 
നീ മൊഴിഞ്ഞൂ , "പൂവ്, പൂ" വെന്നു മെല്ലവേ! 
ആ നിമിഷത്തിന്റെയോര്‍മ്മയമ്മക്കിന്നു- 
മായിരം പാത്രം മധുരം കഴിച്ചപോല്‍!



പിന്നെ നീ മെല്ലെ നടന്നു നടന്നു പോ-

യമ്മയെ ക്കാണാതൊളിച്ചിരിക്കാന്‍ പഠി-
ച്ചെന്നിട്ടുമെന്നും കിടന്നുറങ്ങും മുന്‍പ്

തന്നു നീയമ്മയ്ക്കൊരുമ്മ, സ്നേഹാര്‍ദ്രമായ്! 

ഇങ്ങനെയെന്തെന്തു കാര്യങ്ങള്‍ നിന്നോടി-
തമ്മ്യ്ക്ക് ചൊല്ലുവാന്‍ ഉണ്ടെന്റെയോമനെ!

Friday, August 19, 2011

വീണ്ടും മഴ വന്ന ദിവസം

മഴത്തുള്ളികളുടെ ഗ്രാമത്തിൽ മഴയുടെ സംഗീതം മാത്രം....
വെയിൽ പോലും അവിടെ മഴയായ് പെയ്തു!

നിലാവ്, മഴയുടെ നൂല്‍ക്കമ്പികൾ കൊണ്ട് 
മുഖപടമണിഞ്ഞെത്തുന്ന വധുവായി നാണിച്ചു നിന്നു!

മഴത്തുള്ളികൾ മഴയുടെ പാട്ട് മാത്രം പാടി....
മേഘമൽ‍ഹാറായി മഴ വിതുമ്പിക്കൊണ്ടേയിരുന്നു!
അമൃതവർ‍ഷിണിയായി മഴ പെയ്തുകൊണ്ടേയിരുന്നു!


മഴത്തുള്ളികളുടെ ഗ്രാമത്തിൽ,
ഒരു മഴത്തുള്ളി മാത്രം ഇറ്റുവീഴാതെ,
ഒരു പൂവിതളിൽ തങ്ങി നിന്നു......

മഴയുടെ രാജാവ് ചോദിച്ചു,
ഇവൾ ആര്?
ഇവൾ‍ക്ക് മണ്ണിന്റെ ഗന്ധം അറിയണ്ടേ?
ഇവൾ‍ക്ക് പുതുപുൽ‍നാമ്പുകൾ‍ 
കുരുക്കുമ്പോൾ‍ തരിക്കുന്ന,
മണ്ണിന്റെ ഹൃദയത്തുടിപ്പ്‌ കേൾ‍‍ക്കാൻ തിടുക്കമില്ലേ?

അവൾ, സ്വപ്നങ്ങളുടെ മഴനൂലുകളിലൂടെ
നിലാവ് തിളങ്ങുന്നത് നോക്കി,
പൂവിതളിലേക്ക് മുഖം പൂഴ്ത്തിക്കിടന്നു...


നിലാവ് മങ്ങി!
വെയിലിന്റെ കൂടാരങ്ങൾ തകർ‍ന്നു!
രാത്രിയും പകലും, 
ഇണ ചേര്‍ന്ന ഒരു നീണ്ട സന്ധ്യയിൽ, ഒളിച്ചു..

മഴക്കാറുകളെ കാറ്റിന്റെ തേരുകൾ,

കോരിയെടുത്തുകൊണ്ടുപോയി..
മഴയുടെ രാജാവും പ്രവാസത്തിലായി!


പൂവിതളിലെ മഴത്തുള്ളി മാത്രം,
പൂവിന്റെ നിശ്വാസമേറ്റു മറഞ്ഞിരുന്നു...
അവൾ അലിഞ്ഞില്ല...
അവൾ സൂര്യനെ ധ്യാനിച്ചു...
നിലാവിനെ ധ്യാനിച്ചു...
വെളിച്ചത്തെ ധ്യാനിച്ചു...


കല്പാന്തത്തോളം നീണ്ടുപോയൊരു
സന്ധ്യയുടെ അവസാനം...
മിന്നൽ‍പിണരുകൾ പല്ലിളിച്ചു ഇടിമുഴങ്ങി...
കാറ്റിന്റെ പര്‍വതങ്ങൾ തകർ‍ന്നു വീണുകൊണ്ടിരുന്നു..

വീണ്ടും മഴ വന്ന ദിവസം...
മഴത്തുള്ളികൾ വീണ്ടും പാടാൻ തുടങ്ങിയ നാൾ...
ഒറ്റ മഴത്തുള്ളിയുടെ ധ്യാനം...
സൂര്യനെ ഉണർ‍ത്തിയ നേരം...

വെയിലിന്റെ കൂടാരങ്ങള്‍ വീണ്ടും, 
സ്വര്‍ണ്ണമേലാപ്പുകളോടെ ഉയര്‍ന്ന ദിവസം...
മഴയുടെ സംഗീതം വീണ്ടും ഉയർ‍ന്നു!
മഴയിൽ കുളിച്ച നിലാവ് വീണ്ടുമൊരു വധുവായി!

പൂവിതളിലെ മഴത്തുള്ളി
മഴയുടെ രാജകുമാരിയായി
വെയിൽ അവളെ ഒരു നക്ഷത്രമാക്കി...!!!

Monday, March 15, 2010

നീ ദേവതയാണോ?



മഞ്ഞു മൂടിയ പുലർച്ചയിൽ ഒന്നും മിണ്ടാതെ അവർ നടന്നു
സൂര്യോദയത്തിന്റെ പറവകൾ ഉറക്കം വിട്ടെണീറ്റിരുന്നില്ല 
മഞ്ഞിന്റെ വെണ്മ പടർന്ന പോപ്ലാർ മരത്തിന്റെ ചുവട്ടിൽ നിൽക്കെ
അവൻ അവളുടെ കണ്ണുകളിൽ നോക്കി പറയാൻ തുടങ്ങി:

"എന്റെ സ്നേഹം മഴയായി പെയ്യും
മഴത്തുള്ളികളായി ഇറ്റു വീണ്,
നിന്റെ ചിമ്മുന്ന  കണ്‍പീലികളിൽ ചുംബിക്കും

എന്റെ സ്നേഹം കാറ്റായി വീശും
നിന്നെ മൃദുവായി പുണരും
നിന്റെ പാറിപ്പറക്കുന്ന മുടിയിഴകൾ മാടിയൊതുക്കും
പക്ഷികൾ പറന്നെത്താത്ത താഴ്വരയിൽ നിന്ന്
ഒരു പൂവ് നിന്റെ മുടിയിൽ പറന്നെത്തിക്കും

എന്റെ സ്നേഹം നിദ്രയായി എത്തും
നിന്നെ എന്നിൽ ലയിപ്പിക്കും
നിന്റെ സ്വപ്നങ്ങളിൽ പൂക്കൾ വിടർത്തും
നിന്റെ പാദസരങ്ങളിൽ മെല്ലെ ചുംബിക്കും...."

അവളുടെ രണ്ടു കൈകളും ചേർത്തുപിടിച്ച് അവൻ പറഞ്ഞു:
"അങ്ങനെ എന്റെ സ്നേഹം നിന്നെ ഒരു ദേവതയാക്കും"

മുഖകണ്ണാടിയിൽ കണ്ട വശ്യമായി ചിരിക്കുന്ന മുഖത്തിനോടു
അവൾ ചോദിച്ചു:

"നീ ദേവതയാണോ?"

Tuesday, February 2, 2010

ഈ വാക്കുകള്‍

ഈ വാക്കുകള്‍ നിനക്കര്‍പ്പിച്ചിടുന്നിതാവാടാത്ത സൌഗന്ധികങ്ങളെത്ര!
വാടിക്കൊഴിയാത്തോരീപ്പൂക്കളില്‍ നീയെന്‍
ജീവന്റെ സ്പന്ദനം കേള്‍ക്കൂ സഖേ!

നിന്റെ പാദങ്ങള്‍ പതിക്കുന്ന വീഥിയില്‍,
നിന്റെ നിശ്വാസമലിയുന്ന വായുവില്‍
നിന്റെ ദു:ഖത്തിന്റെ കാര്‍മുകില്‍ മാലകള്‍-
പെയ്യാന്‍ വിതുമ്പുമാകാശ മാര്‍ഗ്ഗങ്ങളില്‍
നിന്നോടെനിക്കുള്ള സ്നേഹം ചൊരിയുന്നു!


വര്‍ണങ്ങളെപ്പോഴും പകരുമീപ്പൂവുകള്‍ വാക്കുകള്‍
നിന്റെ വാടും മുഖത്തൊരു
വാടാത്ത പുഞ്ചിരിയിന്നു വിടര്‍ത്തിയാല്‍
ഞാനിന്നു ധന്യയായ്‌ നീയെന്‍ ദേവനായ്‌
നാമിന്നനശ്വര സ്നേഹമായി!

Friday, January 22, 2010

ഇനിയെത്ര നാള്‍

അസ്തമിക്കുന്ന സൂര്യൻ
കടലിനോടു യാത്രചോദിക്കാറില്ല


തോരുന്ന മഴ അവൾ‍ തുടുപ്പിച്ച മണ്ണിനോടും
പെയ്യാൻ‍ തുടങ്ങുന്ന കാര്‍മുകിൽ ‍ ആകാശത്തോടും
യാത്രചോദിക്കാറില്ല

അറവുശാലയിലേക്ക് നിലവിളിച്ചുകൊണ്ട് നടക്കുന്ന
ആട്ടിന്‍പറ്റവും അവരുടെ യജമാനനോടു
യാത്ര ചോദിക്കുകയില്ല
പക്ഷെ, വേര്‍പാടിന്റെ വാതിലിൽ‍
അവൾ‍ നിശ്ശബ്ദയായിപ്പോകുന്നു
മനസ്സിന്റെ കോണിൽ‍
ഒരു ഏകതാരയുടെ തന്തി വലിഞ്ഞു മുറുകുന്നു

ജാലകത്തിന് പുറത്ത് മഞ്ഞിൽ‍ മുങ്ങിയ പുലരിയെ നോക്കി
അവൾ ചോദിച്ചുകൊണ്ടിരിക്കുന്നു

"ഇനിയെത്ര നാള്‍..........?"

Wednesday, January 6, 2010

സ്നേഹം എന്ന നക്ഷത്രം

ഒരു മഴവില്ലിനു ഏഴു നിറം
ഒരുപാടു മഴവില്ലുകള്‍ക്കൊരുപാട് നിറങ്ങള്‍

ഒരു സൂര്യോദയത്തിനൊരു സൂര്യന്‍
ഒരുപാട് സൂര്യോദയങ്ങള്ക്കുമൊരു സൂര്യന്‍

ഒരു നക്ഷത്രത്തിനു ഒരാകാശം
ഒരു ജാലകപഴുതിന് ഒരു നക്ഷത്രം

ഒരു നക്ഷ്ത്രത്തിന്‌,
ആയിരത്തിരിവിളക്കിന്റെ അപൂര്‍വ്വ ശോഭ
ലക്ഷം ദീപങ്ങളുടെ നിറപ്പകര്ച്ച

ആ പ്രഭാമണ്ഡലങ്ങളിലെല്ലാം
വിശ്വവശ്യമായ മന്ദഹാസവുമായി
ഒരാള്‍ കാത്തിരിക്കുന്നു

അവളുടെ പേര്
സ്നേഹം.. സ്നേഹം.. സ്നേഹം